അടക്കാത്തോട് - വീട്ടുമുറ്റത്ത് ഒരു കാട്ടാന നിൽക്കുന്ന വിവരം വീട്ടിലുള്ളവർ അറിയും മുൻപേ വിദേശത്തുള്ള മക്കൾ ആനയെ കണ്ട് ശാന്തിഗിരിയിലുള്ള അമ്മയെ വിളിച്ചറിയിച്ചു. കേളകം പഞ്ചായത്തിലെ ശാന്തിഗിരിയിൽ കാട്ടാന വീട്ടു മുറ്റത്ത് വീണ്ടുമെത്തി. പാലുകാച്ചി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം താമസിക്കുന്ന അട്ടക്കുളം രാജൻ്റെ വീട്ടുമുറ്റത്താണ് ചൊവ്വാഴ്‌ച അർധ രാത്രി എത്തിയത്. വീടിന് ഉള്ളിൽ കിടന്നുറങ്ങിയിരുന്ന രാജനും കുടുംബാംഗങ്ങളും കാട്ടാന വീട്ടു മുറ്റത്ത് എത്തിയത് അറിഞ്ഞില്ല. വിദേശത്തുള്ള മക്കൾ സിസി ടിവി ദൃശ്യങ്ങൾ ഫോണിൽ കണ്ട് രാജനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതിനിടയിൽ കാട്ടാന മുറ്റത്ത് നിന്നിരുന്ന വാഴകൾ നശിപ്പിച്ചു. വീടിന്റെ വരാന്തയ്ക്കു സമീപം ഏറെ നേരം നിന്ന കാട്ടാന പിന്നീട് ജനാലകളിൽ തട്ടുകയും കാറിൻ്റെ ഷെഡ് മറച്ചു കെട്ടിയ നെറ്റിൽ പിടിച്ചു പൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു.
https://youtu.be/oWPXAu8x32Q?si=cpeCuZwsZ6f9M_
ശേഷംമുറ്റത്തിന് സമീപം നിന്നിരുന്ന തെങ്ങിന് സമീപം വരെയെത്തിയ ശേഷം തിരികെ കാട്ടിലേക്ക് പോയി. വീടിനു മുൻവശത്തുള്ള റോഡിലൂടെയാണ് കാട്ടാന മുറ്റത്തേക്ക് കയറി വന്നത്. സാധാരണ ദിവസങ്ങളിൽ 12 മണിയോടെയാണ് രാജനും കുടുംബാംഗങ്ങളും ഉറങ്ങാൻ പോകുന്നത് പതിവ്. രാത്രി മുറ്റത്ത് ഇറങ്ങി നടക്കുകയും വർത്തമാനം പറഞ്ഞിരിക്കുകയും ചെയ്യുന്ന പതിവും ഉണ്ട്. ആന വന്ന ദിവസം രാജനും ഭാര്യയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അന്ന് രാത്രി മഴ പെയ്തതിനാൽ പുറത്തിറങ്ങിയില്ല എന്ന് രാജൻ ആശ്വാസത്തോടെ പറയുന്നു. പ്രദേശത്ത് മണിക്കൂറുകളോളം കാട്ടാന നിലയുറപ്പിച്ചിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് വന്ന് പരിശോധന നടത്തി. ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് എത്തിയ ഒറ്റയാനാണ് രാജൻ്റെ വീട്ടു മുറ്റത്ത് എത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. ഈ കാട്ടുകൊമ്പൻ രാജൻ്റെ വീട്ടു മുറ്റത്ത് നിന്ന് പുറപ്പെട്ട കൊട്ടിയൂർ വന്യജീവി സങ്കേതത്തിൻ്റെ പരിധിയിൽ എത്തിയതായും തിരച്ചിൽ കഴിഞ്ഞെത്തിയ വനപാലകർ പറഞ്ഞു. ശാന്തിഗിരിക്കും രാമച്ചിക്കും ഇടയിലുള്ള പ്രദേശത്ത് സോളാർ വൈദ്യുതി കമ്പി വേലികൾ ഉണ്ടെങ്കിലും ഇപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കരിയംകാപ്പ് വരെ ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിരിൽ ആന പ്രതിരോധ മതിൽ ഉണ്ടെങ്കിലും അവിടെ നിന്ന് കൊട്ടിയൂർ വന്യജീവി സങ്കേതത്തിൻ്റെ വയനാട് അതിർത്തി വരെ മതിൽ ഇല്ല. വൈദ്യുതി കമ്പിവേലികൾ ഉണ്ടെങ്കിലും പലയിടങ്ങളിലും പ്രവർത്തിക്കുന്നില്ല. കൊട്ടിയൂർ പഞ്ചായത്ത് മുൻകയ്യെടുത്ത് വൈദ്യുതി തൂക്കുവേലി നിർമിക്കുന്ന പ്രവൃത്തികൾ പൂർത്തി ആയിട്ടുമില്ല. ഈ സാഹചര്യത്തിൽ കമ്പിവേലികളിൽ വൈദ്യുതി പ്രവാഹം ഇല്ലാത്ത ഭാഗത്തു കൂടി കാട്ടാന കേളകം, കൊട്ടിയൂർ പഞ്ചായത്തുകളുടെ അതിരിലെ കൃഷിയിടങ്ങളിൽ ഇറങ്ങാനുള്ള സാധ്യത ഉള്ളതിനാൽ രാത്രി കാല നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. ശാന്തിഗിരിയിലും പരിസര പ്രദേശങ്ങളും കുറച്ചു നാളുകളായി രൂക്ഷമായ കാട്ടാനശല്യം ഉണ്ട്. ആറളത്ത് നിന്ന് കാട്ടാനകളെ തുരത്തുമ്പോൾ ആണ് കാട്ടാനകൾ ആനമതിൽ ഇല്ലാത്ത പ്രദേശങ്ങളിൽ എത്തുകയും കൃഷിയിടങ്ങളിൽ ഇറങ്ങുകയും ചെയ്യുന്നതായി പരാതിയുണ്ട്. ഇതിന് പുറമേ, മറ്റ് വന്യ ജീവികളും ജനങ്ങൾക്ക് ഭീഷണിയാകുന്നുണ്ട്.
Wild elephant in the backyard, wild boar in the well





















